2010, സെപ്റ്റംബർ 21, ചൊവ്വാഴ്ച

ഫ്രീഡം പരേഡ്











ആദ്യമായാണ് ഒരു തീവ്രവാദിയെ
പോസ്റ്റ്‌ മോര്‍ട്ടം ചെയ്യുന്നത്.

വെടിയുണ്ടകള്‍ എല്ലാം കടന്നു പോയത്
നെഞ്ചിലൂടെ ആണല്ലോ?
തുറന്നു നോക്കട്ടെ.

കരള്‍ കലങ്ങി കിടപ്പുണ്ട്
കരളുറപ്പ് ആര്‍ക്കു വേണ്ടി ആയിരുന്നു?
ഹൃദയം ചിതറി പോയിട്ടുണ്ട്
സ്പന്ദനങ്ങള്‍ സ്പോടനങ്ങള്‍ക്ക് വേണ്ടിയോ?
ആമാശയം നിറയെ രക്തം
വയര്‍ നിറക്കുവാന്‍ കവര്‍ന്ന അന്നം ആരുടെ?
കൈകള്‍ വേര്‍പെട്ടു കിടക്കുന്നു
പിഴച്ച ഉന്നം പിഴുതെറിഞ്ഞത് ആരെയൊക്കെ?
ഒരു കാല്‍ കാണാനേ ഇല്ല
കടം കൊടുത്തുവോ അതോ കവര്‍ന്നെടുത്തുവോ?
വായ തുറന്നിരിക്കുന്നു
തീരാത്ത ദാഹം എന്തിനു വേണ്ടി ആയിരുന്നു?
കണ്ണുകള്‍ രണ്ടും തുറന്നു തന്നെ
കണ്‍പാര്‍ത്ത തീവ്ര സ്വപ്‌നങ്ങള്‍ ആരുടേത്?

ഇനി ശിരസ്സ്‌ തുറന്നു നോക്കട്ടെ
തലച്ചോറില്‍ നിറയെ പുഴുക്കള്‍!
നിരയായി പുഴുക്കള്‍ പുറത്തേക്കു ഒഴുകുന്നു;
തല മുതല്‍ പാദം വരെ.
മൃതഗാത്ര പരിധിയില്‍
ഒരു ഫ്രീഡം പരേഡ്.

2010, സെപ്റ്റംബർ 10, വെള്ളിയാഴ്‌ച

മണിയറ മാനിഫെസ്റ്റോ











   
    ജാതകം ഗണിച്ചും  ജീവിതം ഗുണിച്ചും
    ജാതി മത വര്‍ഗ്ഗ ഭേദങ്ങള്‍ നോക്കിയും
    വിദ്യയും  മഹിമയും വിലയിരുത്തിയും
    ഒരു വിവാഹം; പതിവ് മാമാങ്കം.

    വിവാഹ രാത്രി; പിഴച്ച മാമാങ്കം.
    മണിയറയില്‍ അയാള്‍‍ തന്റെ മാനിഫെസ്റ്റോ
    അവളുടെ ഇന്ദ്രിയങ്ങളില്‍ പകര്‍ത്തി.

    എന്റെ ബുദ്ധിയാണ് നിന്റെ വിജ്ഞാനം
    എന്റെ കണ്ണിലൂടെ നിന്റെ കാഴ്ചകള്‍
    എന്റെ കാതിലൂടെ നിന്റെ കേള്‍വി
    എന്റെ നാസികയിലൂടെ നിന്റെ ഗന്ധങ്ങള്‍
    എന്റെ രുചി നിന്റെ നാക്കിന്‌
    എന്റെ അര്‍ഥം നിന്റെ വാക്കിന്‌....

    അവളുടെ കൈകള്‍,മുലകള്‍,പാദങ്ങള്‍,
    നാഭി,യോനി,നിതംബം,ഗര്‍ഭപാത്രം.....
    അയാളുടെ മാനിഫെസ്റ്റോയില്‍
    ഏകപക്ഷീയ ഭോഗ വ്യാഖ്യാനങ്ങള്‍.

    അയാള്‍ക്ക്‌ ആദ്യരതിയുടെ ആവേശം.
    അയാളുടെ ഇന്ദ്രിയങ്ങളില്‍ ആസക്തി.

    അവള്‍ക്ക് ആദ്യരാത്രിയുടെ അശാന്തി.
    അവളുടെ ആത്മാവില്‍ പ്രതിരോധം.

    സങ്കല്പം ഉള്ളില്‍ കിടന്നു പിടഞ്ഞു.
    യാഥാര്‍ത്ഥ്യം മുന്നില്‍ തെളിഞ്ഞു കിടന്നു.
    അവളുടെ ആറാമിന്ദ്രിയം കണ്‍‌തുറന്നു.
    പരിണയരാത്രിയിലെ പരിണാമങ്ങള്‍ കണ്ടു.

    അവളുടെ മംഗല്യ താലിയില്‍
    മാനിഫെസ്റ്റോ മാഫിയ മുദ്രകള്‍.
    അവളുടെ സിന്ദൂര രേഖയില്‍ തീനാളം.
    മോതിര വിരലില്‍ കരിനാഗങ്ങള്‍.

    മണിയറ വിളക്കുകള്‍ കണ്ണ് പൊത്തി.
    ദശപുഷ്പങ്ങള്‍ ദുര്‍ഗന്ധം പരത്തി.
    പാതിപാലില്‍  കയ്പ്  കലര്‍ന്നു.
    മണിയറ മെത്തയില്‍ മുള്‍പടര്പുകള്‍.

    അടിയറവറിയാത്ത അവളുടെ പാദങ്ങള്‍
    മണിയറ വാതില്‍ മറികടന്നു.
    ദുരന്ത ദാമ്പത്യ പരിസമാപ്തിയില്‍
    'വിധിനിയോഗ'മെന്നാരും ഇനി ഉരുവിടില്ല.

    അവളില്ലാത്ത മണിയറ മെത്തയില്‍
    അയാളും മാനിഫെസറ്റൊയും
    സ്വയം സ്കലിച്ചു കിടന്നു.
    'ന: സ്ത്രി സ്വാതന്ത്ര്യ മര്ഹതി'
                                                                                                                                                                          .

2010, സെപ്റ്റംബർ 5, ഞായറാഴ്‌ച

പേര്,പോര്,സ്മാരകം



   ഞങ്ങളുടെ നാട്ടിലെ  മോഹന്‍ദാസിനെ
   എല്ലാവരും വിളിക്കുന്നത്‌ ഗാന്ധിയെന്നാണ്.
   പക്ഷെ അയാള്‍ ഒരു കമ്യുണിസ്ടുകാരനാണ്.
   കാസ്ട്രോ എന്ന് പേരുള്ള യുവതുര്‍ക്കി‍
   കോണ്ഗ്രസ് ഹൈക്കമാണ്ടിലുണ്ട്.

   ലെനിന്‍ എന്ന് വിളിക്കുന്ന സഖാവിപ്പോള്‍
   ബിജെപ്പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.
   രാമന്‍ എന്ന് പേരുള്ള ദൈവവിശ്വാസി
   മുസ്ലിം ലീഗിന്റെ ഭാരവാഹിയാണ്.

   മക്ക സന്ദര്‍ശിച്ച  മുഹമ്മദ്‌ ഹാജി
   മാര്‍കിസ്റ്റു പാര്‍ടിയില്‍ അംഗമാണ്.
   ശ്രീകൃഷ്ണന്‍ എന്ന് പേരുള്ള ഭക്തന്‍
   പിഡിപ്പിയുടെ വേദികളില്‍  കാണാം.

   പിള്ളപേരുള്ള  പല നായന്മാരെയും
   കേരള കൊണ്ഗ്രസ്സിനു ലഭിച്ചിട്ടുണ്ട്.
   പേരില്‍ നമ്പൂതിരിവാലുള്ള പൂജാരി
   ആദിവാസി സംഘടനയുടെ നേതാവ്.

   ഹൈന്ദവ പേരുള്ള എത്രയോ പേര്‍
   മുസ്ലിം മത വിശ്വാസികളില്‍ കാണാം.
   ബാബുവും സിന്ധുവും ക്രിസ്ത്യാനികള്‍.
   ബേബിയും ജോയിയും ഹിന്ദുക്കള്‍.

   മതസാരം   പേറുന്ന പേരുകള്‍ തമ്മില്‍
   ശിലായുഗ പോരിന്റെ ആയുധമൂര്‍ച്ചകള്‍.
   ഒരേ  പേരുള്ള പ്രസ്ഥാനത്തിനുള്ളില്‍ ‍
   പ്രത്യയ ശാസ്ത്ര  സംവാദ പോരുകള്‍.

   പോരിലേക്ക് നയിക്കുന്ന  ജാഥകള്‍.
   വേദിയില്‍  വിഷം ചീറ്റുന്ന ഗര്ജനങ്ങള്‍.
   വേദവാക്കിലെഴുതിയ മത ചിഹ്നങ്ങള്‍.
   പേരില്‍ പോരിന്റെ നവ സമവാക്യങ്ങള്‍.

   പേരില്‍ വര്‍ഗ്ഗങ്ങള്‍  പോരിനിറങ്ങുന്നു
   ചോരയില്‍ മുങ്ങി പേരുകള്‍ മരിക്കുന്നു.

   പോരിന്റെ ചരിത്ര സ്മാരകത്തില്‍
   ഇങ്ങിനെ എഴുതി വെച്ചിരിക്കുന്നു:

   "സ്വന്തം ഭൂതകാലത്തോട് ഉദാസീനത
   പുലര്‍ത്തുന്നവര്‍ ഒരാവര്‍ത്തി കൂടി
   അതില്‍ തന്നെ ജീവിക്കുവാന്‍
   വിധിക്കപ്പെട്ടിരിക്കുന്നു"