2010, ഒക്‌ടോബർ 1, വെള്ളിയാഴ്‌ച

കോമാളി ദേശത്തെ തമാശകള്‍



പേരെടുത്ത സര്‍ക്കസ് കോമാളി
തമാശകള്‍ പലതും പുറത്തെടുത്തു
കാണികള്‍ക്ക് ചിരി വന്നില്ല
പുതിയ വേഷങ്ങള്‍ ആടി നോക്കി
പേരിനു പോലും ആരും ചിരിച്ചില്ല
കരുതിയ കുറിയ തമാശയും
വലിയ തമാശയും വിളമ്പി
ചടുല കോമാളിനടനവും പരീക്ഷിച്ചു.

കാണികള്‍ പരിഹസിച്ചു, കൂകി
കൂകി കൂകി കാണികള്‍ സ്വയം
കോമഡി പ്രോഗ്രാമുകള്‍ പകര്‍ന്നാടി
ഗ്യാലറികള്‍ ചാനല്‍ചിലമ്പ് അണിഞ്ഞു
ചിരി വിശപ്പില്‍ സര്‍ക്കസ് ഒഴിഞ്ഞു.

ചിരിഇരകളെ തേടി ഇറങ്ങിയവര്‍
നാടും വീടും വലയിലാക്കി
തമാശ വിപണി വിഭവങ്ങള്‍ ഒരുക്കി
തമാശ വിതച്ചു തമാശ കൊയ്തു
തമാശ കൊണ്ട് വീടുകള്‍ പണിതു
തമാശ ദേശം വന്ദേ മാതരം ചൊല്ലി
തമാശ വ്യവസ്ഥിതി നിലവില്‍ വന്നു.

കാലത്തിനൊപ്പം വേഷമാടാതിരുന്ന
കോമാളിക്ക് അന്ത്യ ശിക്ഷ വിധിച്ചു.

അതുവരെ സമാഹരിച്ച തമാശകളും
സമാനതകളില്ലാത്ത വേഷങ്ങളും
അഴിച്ചെടുത്ത് നഗ്നനാക്കി.

തമാശ കൊണ്ട് മാത്രം ജീവിച്ച
കോമാളിയെ തമാശ കൊണ്ട് തന്നെ
അവര്‍ ശിരസ്സ്‌ ‌അറുത്തു.

തമാശയുടെ പുതപ്പണിഞ്ഞ
പര്‍വതാഗ്രത്ത്തില്‍ നിന്നും
പിതാമഹന്മാര്‍ ഇറങ്ങി വന്നു
കോമാളിയെ ഏറ്റു വാങ്ങി.

കോമാളിയുടെ ചുണ്ടില്‍ നിന്നും
ഒരു കറുത്ത തമാശ പറന്നു,
ആകാശ കൂടാരം തൊട്ടു തിരികെ
ഭൂമിയില്‍ ചിറകറ്റു വീണു.
.